എയര്‍ ഇന്ത്യ: ആ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലക്കാതിരിക്കട്ടെ.

എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം മംഗലാപുരത്തു തകര്‍ന്നു വീണ ഞെട്ടലില്‍ ആണ് നാം. ഉറ്റവരുടെയും ഉടയവരുടെയും പട്ടിണി മാറ്റാന്‍ നാട് വിട്ട നിരവധി പേരുടെ കുടുംബങ്ങള്‍ ഇന്ന് കാലത്തെ ദുരന്തത്തോടെ അനാഥമായി. റഷ്യന്‍ പൈലറ്റിന്റെ  പിഴവ്, കാലാവസ്ഥ, യന്ത്രത്തകരാര് .. കാരണങ്ങള്‍ എന്തുമാവട്ടെ.. നൂറ്ററുപതു ശരീരങ്ങള്‍ കത്തിയമര്‍ന്നു കഴിഞ്ഞു. കൊതിയൂറും കണ്ണുകളുമായി  വിമാനത്താവളത്തില്‍  പ്രിയപ്പെട്ടവരുടെ വരവ് കാത്തു നിന്നവര്‍ക്ക് കരിഞ്ഞു വെണ്ണീര്‍ ആയ ശരീരങ്ങളുമായി മടങ്ങേണ്ടി വരുന്ന ദുരന്തം വാക്കുകള്‍ക്കു വിവരിക്കാനാവില്ല. കത്തുന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെടുത്തപ്പെട്ട ഒരു കൊച്ചു കുഞ്ഞിനെ
ആശുപത്രിയിലേക്ക്  കൊണ്ട് പോകുന്ന ഒരു ഫോട്ടോ കണ്ടു.. ആ കൊച്ചു കുഞ്ഞിന്റെ ഹൃദയമിടിപ്പ്  നിലക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.



ജിദ്ദയിലെ എന്റെ സുഹൃത്ത്‌ മുനീറിന്റെ ഭാര്യാ സഹോദരന്മാര്‍ രണ്ടു പേര്‍ ആ വിമാനത്തില്‍ ഉണ്ടായിരുന്നു. പിതാവിന്റെ മരണ വിവരം അറിഞ്ഞു പുറപ്പെട്ടവരാണവര്‍. ‍ദൈവം അവരെയും പിതാവിനൊപ്പം തിരിച്ചു വിളിച്ചിരിക്കുന്നു.

ദുബായ് എയര്‍പോര്‍ട്ടില്‍ ജോലിയെടുക്കുന്ന ബ്ലോഗ്ഗര്‍ സുഹൃത്ത് അപകട വിവരം അറിഞ്ഞ ഉടനെ എന്നോട് പറഞ്ഞു. "ചേട്ടാ.. ഓരോ എയര്‍ ഇന്ത്യ വിമാനവും നിലത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കും. അത്ര ദയനീയമാണ് ഓരോ ക്രാഫ്റ്റുകളുടെയും അവസ്ഥ. എമിറേറ്റസ്, സൗദിയ, ബ്രിടീഷ് എയര്‍വെയ്സ് വിമാനങ്ങള്‍ രാജാക്കന്മാരെപ്പോലെ ഒന്നാം ടെര്‍മിനലില്‍ നിര്‍ത്തിയിടുമ്പോള്‍ നമ്മുടെ എയര്‍ ഇന്ത്യ വിമാനങ്ങളെ കാര്‍ഗോ സെക്ഷനിലെക്കാണ് ഉന്തി വിടുക. പലതും പൊട്ടിപ്പൊളിഞ്ഞ ക്രാഫ്റ്റുകള്‍. നമ്മള്‍ ഇന്ത്യക്കാരെയെല്ലാം ദൈവം രക്ഷിക്കട്ടെ".


എന്റെ ബ്ലോഗ്ഗര്‍ സുഹൃത്തിന്റെ അതെ പ്രാര്‍ഥനയാണ് എനിക്കും. പക്ഷെ ഇവിടെ ദുരന്തന്തില്‍ പെട്ടത് ഏറെക്കുറെ പുതിയ വിമാനമാണ്.  മംഗലാപുരം വിമാനത്താവളത്തിന്റെ കിടപ്പും റണ്‍വേ നിര്‍മാണത്തിലെ സാങ്കേതിക പ്രശ്നങ്ങളുമാണ് അപകട കാരണമെന്നും പറയപ്പെടുന്നുണ്ട്. കാരണങ്ങള്‍ എന്തുമാകട്ടെ. ദുരന്തം സംഭവിച്ചിരിക്കുന്നു. ദുരന്തത്തില്‍ നെഞ്ച് പൊട്ടി കരയുന്ന എല്ലാ കുടുംബങ്ങളുടെയും ദുഖത്തില്‍ പങ്കു ചേരുന്നു. പ്രാര്‍ഥനയോടെ....