മതമില്ലെങ്കില്‍ മനോജുമില്ല

ജനപ്രതിനിധികള്‍ വീട്ടിലോ നാട്ടിലോ മത ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പുതിയ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് മുന്‍ ആലപ്പുഴ എം പി  ഡോക്റ്റര്‍ കെ എസ് മനോജ്‌ പാര്‍ട്ടി വിട്ടിരിക്കുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നത് ഇതിനെയാണ്. പ്രതിച്ഛായ നന്നാക്കാനാണ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ജനപ്രതിനിധികള്‍ക്ക് ആറിന പരിപാടി നിര്‍ദേശിച്ചത്. അതിലെ ഒന്നാമത്തെ ഇനമായിരുന്നു മതം വേണ്ട എന്നത്. ഇത് ഒരു നടക്കു പോകുന്ന കേസല്ല എന്ന് ആ വാര്‍ത്ത വന്നപ്പോഴേ എനിക്ക് തോന്നിയിരുന്നു. അങ്ങനെയാണ് സഖാക്കളെ കണ്ടു പഠിക്കൂ, പ്ലീസ് എന്ന ടൈറ്റിലില്‍ കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരു പോസ്റ്റിട്ടത്. സഖാക്കളായ പല വായനക്കാര്‍ക്കും അത് പിടിച്ചില്ല. സ്ഥിരമായി സഖാക്കളെ ചീത്ത വിളിക്കലാണ് എന്റെ പണി എന്ന് വരെ പറഞ്ഞവരുണ്ട്. ( അതിവിടെ കാണാം ). ഈ ബ്ലോഗിലെ എന്റെ മുന്‍ പോസ്റ്റുകള്‍ ഒന്നും വായിച്ചു നോക്കാത്ത ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. കരള് പറിച്ചു കൊടുത്താലും ചെമ്പരുത്തിപ്പൂവാണെന്ന് പറയുന്ന കാലമല്ലേ..
എല്ലാ ചീത്ത വിളികളും ഞാനങ്ങു ക്ഷമിച്ചു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നന്നായി കാണണം എന്ന എന്റെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം കുഴിച്ചു മൂടാന്‍ ഇരിക്കുമ്പോഴാണ് മനോജേട്ടന്റെ ഈ കടുംകൈ വാര്‍ത്ത വരുന്നത്.

മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്ത ഡോക്ടര്‍ മനോജിന്റെ വാക്കുകള്‍ ഇങ്ങനെ..
''അനാചാരങ്ങള്‍ക്കെതിരെയാണ്‌ പാര്‍ട്ടി നിലപാട്‌ എടുക്കുന്നതെങ്കില്‍ മനസ്സിലാക്കാം. ആള്‍ദൈവങ്ങള്‍ക്കെതിരായ നിലപാടും ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍, ആചാരാനുഷ്‌ഠാനങ്ങളും സാധാരണ ഒരു മനുഷ്യനുള്ള ദൈവവിശ്വാസവും പാടില്ലെന്ന്‌ പറയുന്നത്‌ മനസ്സിലാക്കാന്‍ കഴിയുന്നില്ല. തെറ്റുതിരുത്തല്‍ രേഖയിലെ നിര്‍ദ്ദേശം കൃത്യമായി പാലിച്ചാല്‍ ഏത്‌ മതത്തില്‍ വിശ്വസിക്കുന്നയാളിനും സി.പി.എമ്മില്‍ മനസ്സാക്ഷിയെ വഞ്ചിക്കാതെ പ്രവര്‍ത്തിക്കാനാകില്ല. പാര്‍ട്ടിയങ്ങനെയല്ലല്ലോ ആകേണ്ടത്‌. മതവിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ കഴിയണം. അതുകൊണ്ടാണ്‌ പാര്‍ട്ടി ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌' ഡോ. മനോജ്‌ പറഞ്ഞു. ''നല്ല മതവിശ്വാസിയായ ആള്‍ ഒരു നല്ല പാര്‍ട്ടിക്കാരനായിരിക്കും. ഭാരതത്തിന്റെ സാഹചര്യത്തില്‍ മതവിശ്വാസത്തിനെതിരായ നിലപാട്‌ സി.പി.എം. സ്വീകരിക്കുന്നത്‌ ശരിയല്ല. യഥാര്‍ഥ മതവിശ്വാസികളായ പലരും പാര്‍ട്ടിയില്‍ പ്രവര്‍ത്തകരായുണ്ട്‌. മനസ്സാക്ഷിയെ വഞ്ചിച്ചാണ്‌ പലരും പാര്‍ട്ടിയംഗത്വം തുടരുന്നത്‌. ഭൂരിപക്ഷംപേരും രഹസ്യമായി മതാനുഷ്‌ഠാനങ്ങള്‍ പാലിക്കുന്നു. ഇത്‌ ആത്മവഞ്ചനയാണ്‌'' അദ്ദേഹം പറഞ്ഞു.

ഏതു മതവും സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൌരനും അവകാശം നല്‍കുമ്പോള്‍ അത് പാടില്ല എന്ന് പറയാന്‍ പാര്‍ട്ടിക്ക് എന്തവകാശം എന്നാണു മനോജേട്ടന്‍ ചോദിച്ചത്. ഛെ.. ഛെ.. ഇങ്ങനെയൊന്നും ചോദിക്കാതെ. അതൊക്കെ കൊണ്ഗ്രസ്സുകാര് ചോദിക്കുന്ന ചോദ്യങ്ങളല്ലേ.. നമ്മള്‍ പാര്‍ട്ടിക്കാര്‍ക്ക് പാര്‍ട്ടി പറയുന്നതില്‍ അപ്പുറം എന്ത് ഭരണഘടന? എന്ത് മതം.?..

അതുകൊണ്ട് തന്നെ ഇത് വേണ്ടിയിരുന്നോ മനോജേട്ടാ എന്നാണു എനിക്ക് ചോദിക്കാനുള്ളത്. ഇത് പോലത്തെ പല അടവ് നയങ്ങളും പാര്‍ട്ടി സമായാസമങ്ങളില്‍ പറയുകയും സമായാസമങ്ങളില്‍ തന്നെ തിരുത്തുകയും ചെയ്തിട്ടുണ്ട്. അതു പാര്‍ട്ടിയില്‍ കാലാകാലങ്ങളായി തുടര്‍ന്ന് വരുന്ന ഒരു സാധാരണ പ്രക്രിയ ആണെന്ന് ഒരു എം പിയൊക്കെ ആയി ലെവി കൊടുത്ത് പരിചയമുള്ള മനോജേട്ടനോട് ആരെങ്കിലും പറഞ്ഞു തരണോ?. ശബരിമല സീസന്‍ കഴിഞ്ഞു പാര്‍ട്ടി സ്വാമികളൊക്കെ തിരിച്ചു വരുന്നത് വരെയെങ്കിലും മനോജേട്ടന് കാത്തിരിക്കാമായിരുന്നു. ആറിന ചന്ദ്രിക സോപ്പ് കൊണ്ട് കുളിക്കാന്‍ പറഞ്ഞ പോളിറ്റ് ബ്യൂറോ തന്നെ ആ സോപ്പിനി മേലാല്‍ ഉപയോഗിക്കരുതെന്ന് പറയുമായിരുന്നില്ലേ.

പോളിറ്റ് ബ്യൂറോ പറയുന്നത് മുഴുവന്‍ അങ്ങനെയങ്ങ് മുഖവിലക്കെടുക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി പോലും പറയില്ല. മുഖ്യമന്ത്രി അത്രയും പറയില്ല. രണ്ടു പേരോടും പോളിറ്റ് ബ്യൂറോ പലതും പറഞ്ഞിട്ടുണ്ട്. അതൊക്കെ ഡല്‍ഹിയില്‍ ഇരുന്നു മൂളിക്കേള്‍ക്കും. തിരോന്തരത്ത് എത്തിയാല്‍ എന്തോന്ന് പോളിറ്റ് ബ്യൂറോ?. കാര്യങ്ങളൊക്കെ പഴയത് പോലെ തന്നെ നടക്കും. അതുപോലെ തന്നെയല്ലേ ഇപ്പോഴത്തെ ഈ ആറിന നിര്‍ദേശങ്ങളും.?, ഹജ്ജിനു പോകുന്നവര്‍ ഹജ്ജിനു പോകും, മലക്ക് പോകുന്നവര്‍ മലക്ക് പോകും, കവടി നിരത്തുന്നവര്‍ അത് നിരത്തും. പോളിറ്റ് ബ്യൂറോ പറയേണ്ടത് അവര്‍ പറയും!!!!   അവര്‍ക്കൊന്നുമില്ലാത്ത ഒരു നയപരിപാടി ഒരു മുന്‍ എംപി മാത്രമായ താങ്കള്‍ക്കു മാത്രം എന്തിന്?. അതല്ല, നമ്മുടെ അബ്ദുള്ളക്കുട്ടിയെപ്പോലെ വല്ല പരിപാടിയും താങ്കള്‍ക്കുണ്ടോ?. ഐ മീന്‍, പാര്‍ലമെന്റില്‍ ഇരുന്നു മടുക്കുമ്പോള്‍ നിയമസഭയില്‍ ഇരിക്കാനൊരു പൂതി? അറിയാഞ്ഞിട്ട്‌ ചോദിക്കുവാ ..