ദാസനെയും വിജയനെയും വെറുതെ വിടരുത്

ഒരു വാര്‍ത്തയും ഇല്ലെങ്കില്‍ പിന്നെ മുല്ലപ്പെരിയാറിലേക്ക് പോവുക എന്നതായിരുന്നു നമ്മുടെ മാധ്യമങ്ങളുടെ ഒരു രീതി. അവിടെ വെള്ളം കുറഞ്ഞത്‌ കൊണ്ട് ഇപ്പോള്‍ ആ പണി നടക്കുന്നില്ല. അത്രയും ആശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു വിവാദങ്ങള്‍  മാധ്യമങ്ങള്‍ക്ക് ലഭിച്ചെങ്കിലും സംഗതി സാഹിത്യമായത് കൊണ്ടോ എന്തോ അവരത് കൊത്തിയില്ല. ഒരു വാര്ത്തയിലൊതുക്കി  അങ്ങ് പറഞ്ഞു പോയി.. ഇളയരാജയും ഒ എന്‍ വി യുടെ പാട്ടുമായിരുന്നു ആദ്യം വന്നത്.  പിന്നാലെ  ദാസനും വിജയനും വന്നു. അതെ നമ്മുടെ ഗഫൂര്കാ ദോസ്ത് തന്നെ.
വൈകുന്നേരത്തെ ചായക്ക്‌ കടിക്കാന്‍ ഒരു വിവാദം കിട്ടിയില്ലെങ്കില്‍ മലയാളി തൂങ്ങി ചത്ത്‌ കളയും എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍  ന്യൂസ്‌ അവറിന്റെ സമയം ആവുമ്പോഴേക്ക് എന്തെങ്കിലും ഒരു ഏടാകൂടം ഒപ്പിച്ചു സ്റ്റുഡിയോയില്‍ എത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് സാഹിത്യത്തില്‍ കൊത്താന്‍ അല്പം പേടിയുള്ളതു പോലെ തോന്നി. ഒ എന്‍ വി, ഇളയരാജ, ദാസന്‍, വിജയന്‍.. എല്ലാവരും മലയാളിക്ക് വേണ്ടപ്പെട്ടവര്‍. എന്നിട്ടും സാഹിത്യം മലയാളിക്ക് ദഹിക്കില്ല എന്ന ധാരണ കൊണ്ടോ എന്തോ ഈ വിവാദങ്ങളെ പതിവ് പോലെ പൊലിപ്പിക്കാതിരുന്ന മാധ്യമങ്ങളോട് പ്രതിഷേധിക്കാനാണ് ഈ കുറിപ്പ്.


ഒ എന്‍ വി ക്ക് പാട്ട് എഴുതാന്‍ അറിയില്ല എന്ന് പറയുന്നത് വീ എസ്സിന് മിമിക്രി അറിയില്ല എന്ന് പറയുന്ന പോലെയാണ്. എത്ര ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ആളെ കിട്ടില്ല. എന്നാലും ഏഷ്യാനെറ്റോ ഇന്ത്യാവിഷനോ വിചാരിച്ചാല്‍ ഒ എന്‍ വി യെ ചീത്ത പറയാന്‍ കഴിയുന്ന രണ്ടു പേരെ തപ്പിയെടുക്കാനുണ്ടോ പാട്?..  "ആദിയുഷസ്സന്ധ്യ പൂത്തതിവിടെ
ആദി സത്യ താളമാര്‍ന്നതിവിടെ എന്ന വരികളില്‍ പഴശ്ശി രാജയുടെ ആത്മനൊമ്പരമില്ല" എന്നാണു ഇളയരാജ പറഞ്ഞത്. അത് കേള്‍ക്കേണ്ട താമസം ഈ വിഷയങ്ങളിലൊക്കെ തികഞ്ഞ ധാരണയുള്ള നമ്മുടെ മന്ത്രി ബേബിച്ചായന്‍ ഒ എന്‍ വിക്ക് ജയ്‌ വിളിച്ചു രംഗത്തെത്തി. താന്‍ കൊടുത്ത സിറ്റുവേഷന് അനുസരിച്ചാണ് ഒ എന്‍ വി കവിത എഴുതിയത്  എന്നും ഇളയരാജ സംഗീതത്തിന്റെ കാര്യം പറഞ്ഞാല്‍  മതിയെന്നും സംവിധായകന്‍ ഹരിഹരനും പറഞ്ഞു. ഇത്രയും കിട്ടിയ സ്ഥിതിക്ക് ന്യൂസ്‌ അവറില്‍ ഇരുന്നു വിട്ട ഭാഗം പൂരിപ്പിക്കാന്‍ (അര മണിക്കൂറിനു അഞ്ഞൂറ് നിരക്കില്‍)  ആയിരം പേരെ കിട്ടില്ലേ?. ഈ ഒരു മിനിമം പണിയെങ്കിലും ഏഷ്യാനെറ്റിന് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തോന്ന് മാധ്യമ പ്രവര്‍ത്തനം?. മലയാള സാഹിത്യത്തെ ഇങ്ങനെ അപമാനിക്കരുത്.


അത് പോട്ടെ, ദാസന്റെയും വിജയന്റെയും കാര്യമെടുക്കാം. ഇവരുടെ രണ്ടു പേരുടെയും (കൂടെ ഗഫൂര്‍കയുടെയും) കഥ എഴുതിയത് സിദ്ദീഖ് ആണത്രേ. അപ്പോള്‍ ശ്രീനിവാസനോ?.. വെറും മോഷ്ടാവ്. അമ്പിളിയമ്മാമന്‍ തന്റെ താമരക്കുമ്പിള്‍ (പ്രയോഗം ഒ എന്‍ വി യുടേത്. ശരിക്കുള്ള അര്‍ത്ഥം എം എ ബേബിയോട് ചോദിക്കണം) ഭൂമിയിലേക്ക്‌ നീട്ടിയ ഒരു രാത്രിയില്‍ സത്യന്‍ അന്തിക്കാടിനോടും ശ്രീനിവാസനോടും സിദ്ദീഖ് ഒരു കഥ പറയുന്നു. അത് കേള്‍ക്കേണ്ട താമസം ശ്രീനിവാസന്‍ പെന്നും കടലാസുമെടുത്തു കോപ്പിയടി നടത്തുന്നു. പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സുപ്രഭാതത്തില്‍ സിദ്ദിഖിന് ഈ സംഭവം ഓര്മ വരുന്നു. (ഡാബര്‍ ച്യവനപ്രാശം കഴിച്ചാല്‍ ഇത് പോലുള്ള ചില ഗുണങ്ങള്‍ ഉണ്ട്. ഇരുപതും മുപ്പതും വര്ഷം മുമ്പ് കഴിഞ്ഞ കൊച്ചു സംഭവങ്ങള്‍ മലവെള്ളത്തില്‍ കൊട്ടത്തേങ്ങ വരുന്നത് പോലെ ഒര്മയിലെത്തും). ഇങ്ങനെ കഥകള്‍ കോപ്പിയടിക്കുന്നതില്‍ ശ്രീനിവാസന് പ്രത്യേക കഴിവുണ്ടെന്ന് മറ്റു ചിലരും മുമ്പ് പറഞ്ഞിട്ടുള്ളതിന്റെ പിന്‍ബലത്തില്‍ ശ്രീനിവാസനെ കള്ളനാക്കി ഉടനെ സിദ്ദീഖ് ലേഖനം കാച്ചുന്നു. നാല് ദിവസത്തെ ന്യൂസ്‌ അവറിനുള്ള ഒരു ത്രെഡല്ലേ ഈ കിടക്കുന്നത്. ഇതൊക്കെ കളഞ്ഞു കുളിച്ചേച്ച് ഈ മാധ്യമങ്ങള്‍ എങ്ങനെ ജീവിച്ചു പോകുമെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. രാഷ്ട്രീയവും തീവ്രവാദവും കൊണ്ട് മാത്രം വയറ്റിപ്പിഴപ്പു കഴിച്ചു കൂട്ടാമെന്ന്   അവര്‍ കരുതുന്നുണ്ടോ?. സാഹിത്യവും കഥാ മോഷണവും മലയാളികള്‍ക്ക് ദഹിക്കില്ല എന്ന് ആരാണ് അവരോടു പറഞ്ഞത്?.


പുനത്തില്‍ കുഞ്ഞബുള്ളയുടെ കന്യാവനങ്ങള്‍ അവര്‍ക്ക് ഓര്‍മയുണ്ടാവില്ല. കലാകൌമുദി കത്തി നില്‍ക്കുന്ന കാലത്താണ്  കന്യാവനങ്ങള്‍ വരുന്നത്. അറബിപ്പെണ്ണിന്റെയും  അവളുടെ ഡ്രൈവറായ കുഞ്ഞാവയുടെയും കഥയില്‍ തുടങ്ങി വായനക്കാരനെ കുഞ്ഞബ്ദുള്ള ത്രസിപ്പിച്ചു നിര്‍ത്തിയ കാലം. അര്ട്ടിസ്റ്റ്‌ നമ്പൂതിരിയുടെ വരയുടെ ശക്തിയില്‍ കഥാപാത്രങ്ങള്‍ വാരികയുടെ താളുകള്‍ക്ക് പുറത്തിറങ്ങി നടന്ന കാലം. കാണുന്നതിലൊക്കെ കുറ്റം കാണുന്ന എം കൃഷ്ണന്‍ നായര്‍ പോലും തല കുലുക്കി സമ്മതിച്ചു കുഞ്ഞബുള്ളയെ. അപ്പോഴാണ്‌ വയനാട്ടീന്ന് ഒ കെ ജോണി എന്ന ഒരു വായനക്കാരന്‍ (പേര് ജോണി തന്നെ എന്നാണു എന്റെ ഓര്മ, തെറ്റുണ്ടെങ്കില്‍ ആരേലും തിരുത്തണം) ഒരു വെടി പൊട്ടിക്കുന്നത്. നോവലിന്റെ ആദ്യ അദ്ധ്യായം ടാഗോറിന്റെ പ്രസിദ്ധമല്ലാത്ത ഒരു കൃതിയുടെ തനി പകര്പ്പാണെന്ന് !!! (ഒരു കപ്പല്‍ യാത്രയെ ക്കുറിച്ചുള്ള വിവരണമാണ്) .ജോണി തെളിവുകള്‍ അക്കമിട്ടു നിരത്തി. എന്തൊരു ബഹളമായിരുന്നെന്നോ പിന്നീട്. മലയാളികള്‍ക്ക് കുഞ്ഞബുള്ളയിലും സാഹിത്യത്തിലുമൊക്കെ എത്രമാത്രം താല്‍പര്യമുണ്ടെന്ന്  ‍കേരളത്തിലെ പത്രങ്ങളെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. ഇന്നലെ പൊട്ടിമുളച്ച ചാനലുകള്‍ക്കുണ്ടോ ഇതൊക്കെ അറിയുന്നു?.


അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ദാസനെയും വിജയനെയും അങ്ങനെ വെറുതെ വിടരുത് എന്നാണ്.   ശ്രീനിവാസന്‍ മോഷ്ടാവാണോ അല്ലയോ എന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഒ എന്‍ വി യുടെ കാര്യത്തിലും ഒരു തീരുമാനത്തിലെത്തണം. എന്തെങ്കിലും ഒന്ന് കേട്ട് കഴിഞ്ഞാല്‍ രണ്ടാലൊന്ന് അറിയാതെ പിന്‍വലിയുന്നത് ശരിയല്ല. കാണുന്നിടത്തൊക്കെ കൊത്തി, കാണുന്നവനെയൊക്കെ മോഷ്ടാവെന്ന് വിളിച്ച് അങ്ങനെയങ്ങ് കടന്നു കളയാന്‍ ആരെയും അനുവദിക്കരുത്!!!!