കൊച്ചുവേളീ, കൊച്ചു കള്ളീ..

ഞങ്ങള്‍ വള്ളിക്കുന്നുകാര്‍ക്ക് സന്തോഷിക്കാന്‍ ഇതാ വീണ്ടും അവസരം വന്നിരിക്കുന്നു. മംഗലാപുരത്തേക്ക് നീട്ടിയ കൊച്ചു വേളി എക്സ്പ്രെസ്സിനു വള്ളിക്കുന്നില്‍ സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നു. കണ്ടില്ലേ നാട്ടുകാരുടെ ആഹ്ലാദം. .. ഒരു സങ്കടമുണ്ട്. കൊച്ചു വേളി ഓട്ടം തുടങ്ങിയ ആദ്യ ദിവസം ( സെപ്ടംബര്‍ പത്ത് ) ഞങ്ങള്‍ ആരും കാര്യമറിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ ആദ്യ ദിവസം സ്വീകരണം ഏര്‍പ്പാടാക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ മന്ത്രി ഇ അഹമ്മദ്‌ അടക്കം പല പ്രമുഖരും കന്നിയോട്ടത്തില്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. പക്ഷെ ആ സങ്കടം ഇന്നലെ തീര്‍ത്തു. കൊച്ചുവേളിയെ ഞങ്ങള്‍ കെട്ടിപ്പിടിച്ചു സ്വീകരിച്ചു.

ആഴ്ചയില്‍ മൂന്നു ദിവസം ഓടുന്ന കൊച്ചുവേളി മംഗലാപുരത്തേക്ക് പോവുമ്പോഴും തിരിച്ചു വരുമ്പോഴും വള്ളിക്കുന്ന് നിര്‍ത്തും. അങ്ങനെ ഞങള്‍ക്ക് ഇപ്പോള്‍ ആറ് എക്സ്പ്രസ്സ്‌ ട്രെയിനുകളുടെ സ്റ്റോപ്പ്‌ ആയി. ഇതിലപ്പുറം വലിയ ആഗ്രഹങ്ങളൊന്നും ഞങ്ങള്‍ക്കില്ല. ഇനി ഒരു ഓവര്‍ ബ്രിഡ്ജ്.. അത് കൂടെ കിട്ടിയാല്‍ തീര്‍ന്നു. അഹമ്മദ്‌ സാഹിബ്‌ അത് കൂടെ ഞങ്ങള്‍ക്ക് എങ്ങിനെയെങ്കിലും ഒപ്പിച്ചു തരണം.

ഇ അഹമ്മദ്‌ റെയില്‍വേ മന്ത്രിയായ ശേഷം വള്ളിക്കുന്ന് സ്റ്റേഷനെ റെയില്‍വേ കാര്യമായി പരിഗണിക്കുന്നുണ്ട്. ആര് എന്തൊക്കെ പറഞ്ഞാലും അഹമ്മദ്‌ സാഹിബിനോട് ഞങ്ങള്‍ നാട്ടുകാര്‍ക്ക് പെരുത്ത് നന്ദിയുണ്ട്. പൂവന്‍ പഴത്തിനു നീളം കൂടി എന്ന് പറഞ്ഞ പോലെ ഇനി ഇതിനെയും വിമര്‍ശിക്കാന്‍ ആള് കാണുമായിരിക്കും. അവരോടൊക്കെ ഞങ്ങള്‍ക്ക് ഒന്നേ പറയാനുനുള്ളൂ .. ഗോരോചനാദി ഗുളിക വാങ്ങി മൂന്നു നേരം അണ്ണാക്കില്‍ വെച്ച് അലിച്ചിറക്കുക. കുന്നായ്മയും കുശുമ്പുമൊക്കെ പതിയെ പൊയ്ക്കൊള്ളും.