ഇ അഹമ്മദും വള്ളിക്കുന്നുകാരുടെ പ്രതീക്ഷകളും ..

റെയില്‍വേ സഹമന്ത്രിയായി ഇ അഹമ്മദ്‌ സ്ഥാനമേറ്റതോടെ ഞങ്ങള്‍ വള്ളിക്കുന്നുകാരുടെ സ്വപ്നങള്‍ക്ക് വീണ്ടും ചിറകു മുളക്കുകയാണ്. പണ്ട് ഒരുപാട് തവണ ഇത് പോലെ ചിറകു മുളച്ചതാണ്‌. പക്ഷെ ആ ചിറകെല്ലാം കരിഞ്ഞുണങ്ങിപ്പോയി.

വള്ളിക്കുന്ന് റെയില്‍വേ
സ്റ്റേഷഷന്റെ ഇപ്പൊഴത്തെ അവസ്ഥ കണ്ടാല്‍ സഖാവ് പിണറായി പോലും കരഞ്ഞു പോകും. വെല്ലസ്ലി സായിപ്പിന്റെ കാലത്ത് പണിത കക്കൂസും പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും എന്ന് വേണ്ട എത്ര കടുത്ത ഹൃദയമുള്ളയാളും കരഞ്ഞു പോകുന്ന അത്ര ദയനീയമാണ് അവസ്ഥ. അഹമ്മദ്‌ സാഹിബില്‍ ഞങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. വിദേശ കാര്യം കൈകാര്യം ചെയ്യുന്ന കാലത്ത് എക്സിക്കൂട്ടീവ് എക്സ്പ്രെസ്സിനു വള്ളിക്കുന്നില്‍ സ്റ്റോപ്പ്‌ അനുവദിക്കുവാന്‍ അദ്ദേഹം ഏറെ സഹായിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ പെട്ട (മലപ്പുറം)
കോഴിക്കോട് - ഷൊര്‍ണൂര്‍ ലൈനിലുള്ള ഏക റെയില്‍വേ സ്റ്റേഷന്‍ ആണ് വള്ളിക്കുന്ന് എന്നത് ഞങ്ങളെ വല്ലാതെ കോരിത്തരിപ്പിക്കുന്നുണ്ട്.

ദുരാഗ്രഹങ്ങളൊന്നും ഞങ്ങള്‍ക്കില്ല. കാലിക്കറ്റ് യുനിവേഴ് സിറ്റിയോട് ഏറ്റവും അടുത്ത സ്റ്റേഷന്‍ ആയതിനാല്‍ കഴിയുന്നത്ര വണ്ടികള്‍ ഇവിടെ നിര്‍ത്തുക. അത് ഞങ്ങള്‍ നാട്ടുകാരുടെ മാത്രം സൌകര്യത്തിനു വേണ്ടിയല്ല. മലബാര്‍ മേഖലയിലെ പഠിപ്പും പത്രാസുമുള്ള എല്ലാ പിള്ളേരുടെയും സൌകര്യത്തിനാണ്.

പിന്നെ ഒരു ചെറിയ ലെവല്‍ ക്രോസ്. അണ്ടര്‍ ബ്രിഡ്ജ് ആയാല്‍ വളരെ സൗകര്യം. മാതാപ്പുഴക്ക്‌ ഒരു ചെറിയ പാലം..
മതി, ഇത്രയും മതി .. ഇതോടെ വള്ളിക്കുന്ന് സ്റ്റേഷനില്‍ ഇറങ്ങിയാല്‍ കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് യുനിവേഴ് സിറ്റിയുടെ ഗൈറ്റില്‍ എത്തും..

അത്യാഗ്രഹമാണെന്ന് മാത്രം പറയരുത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പോലെ നല്ല കുറച്ചു ബെഞ്ചുകള്‍, മിനുങ്ങുന്ന ടൈല്‍സ്, സുച്ചിട്ടാല്‍ കത്തുന്ന ഏതാനും ബള്‍ബുകള്‍, പിന്നെ സ്റ്റേഷന്‍ മാസ്ടരുടെ റൂമില്‍ ഒരു നല്ല കസേര..
കഴിഞ്ഞു ..
ഇത്രയും തന്നാല്‍ അഹമ്മദ്‌ സാഹിബിനു തന്നെ അടുത്ത തവണയും ഞങ്ങള്‍ വോട്ടു ചെയ്യും.



പിന്നെ, ബുദ്ധിമുട്ടില്ലെങ്കില്‍ റെയില്‍വേ സ്റ്റേഷന്റെ പിറകിലെ റോഡൊന്നു ടാര്‍ ചെയ്യണം. കൊങ്ങന്‍ കുളം ബസാറ് വരെയെങ്കിലും സ്ട്രീറ്റ് ലൈറ്റ് കിട്ടിയാല്‍ വളരെ നന്നായി. ഇതൊക്കെ കേരള സര്‍ക്കാരിന്റെ പണിയല്ലേ എന്ന് മാത്രം പറയരുത്. അച്ചു മാമന്റെ പിറകെ നടന്നു ഞങ്ങടെ കാലു കുഴഞ്ഞു. തമ്മില്‍ തല്ലു കഴിഞ്ഞു അവരൊന്നു നേരെയാകുമ്പൊഴെക്കു കൊല്ലം അഞ്ചു കഴിയും.

പ്രിയ അഹമ്മദ്‌ സാഹിബ്‌, ഞങ്ങളുടെ പ്രതീക്ഷ ഇനി അങ്ങയില്‍ മാത്രമാണ്. അത് കൂടി അസ്തമിച്ചാല്‍ ഞങ്ങള്‍ വള്ളിക്കുന്നുകാരുടെ ഗതി അബ്ദുന്നാസര്‍ മഅദനിയെക്കാള്‍ മോശമാവും.


രാജകുമാരനെ പോലെ അങ്ങ് ഒരു ദിവസം വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നതും ഞങ്ങള്‍ എല്ലാവരും കൂടി അങ്ങയെ എടുത്തു പൊക്കി ആകാശത്തോളം ഉയര്‍ത്തുന്നതും സ്വപ്നം കണ്ടു ആശംസകളുടെ ഒരായിരം പൂചെണ്ടുകളോടെ ..

(ലോക്സഭയുടെ സൈറ്റില്‍ കണ്ട അഹമ്മദ്‌ സാഹിബിന്‍റെ ഇമെയില്‍ വിലാസത്തില്‍ eahmed@sansad.nic.in ഇത് അയച്ചു കൊടുത്തിട്ടുണ്ട്‌. കാണുമോ ആവോ ?)